ദഅ്‌വാനുഭവങ്ങൾ | എം.എം. അക്ബറിന്റെ പ്രബോധനാനുഭവങ്ങൾ | Experiences in Islamic Da'wa by MM Akbar
Автор: MM Akbar
Загружено: 2023-06-19
Просмотров: 8204
Описание:
Topic :: ദഅ്‌വാനുഭവങ്ങൾ
Voiceover & Writer:: എം. എം അക്ബർ
Part :: Introduction
#MMAkbar #biography #experiences
ദഅ്‌വാനുഭവങ്ങൾ…
എം എം അക്ബർ എഴുതുന്ന പ്രബോധനാനുഭവങ്ങൾ…
നനവും നന്മയുമുള്ള ഗതകാല സ്മരണകൾ… നാളെയിലേക്കുള്ള സൂചകവും സൂചിതവുമായ ഇന്നലെയോർമകൾ…. ചേർന്നുനിന്ന ചേർത്തുനിർത്തിയ, മാറിനിന്ന മറഞ്ഞുനിന്ന നേരനുഭവങ്ങളുടെ ഒരു പിടി ഓർമകൾ കുറിക്കപ്പെടുന്നു…
"ഒരു കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് സഹജീവികളുമായി പങ്കുവെക്കുകയെന്നത് സ്വാഭാവികമായ മാനവികവർത്തനങ്ങളിലൊന്നാണ്. അതുകൊണ്ടാണ് ഭൂമിയിൽ മതങ്ങൾ വളർന്നത്. ഭൗതിക ദർശനങ്ങളിലേക്ക് ജനങ്ങൾ ആകൃഷ്ടരായതും അതുകൊണ്ട് തന്നെ. തങ്ങളുടെ മതമാണ് ശരിയെന്ന് ബോധ്യമുള്ളവർ അതേക്കുറിച്ച് മറ്റുള്ളവരോട് പറയും. തന്റെ രാഷ്ട്രീയവീക്ഷണമാണ് ശരിയെന്ന് ബോധ്യമുള്ളവർ അതിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിക്കും. താൻ സ്വീകരിച്ച ആശയങ്ങളോടുള്ള ഒരാളുടെ ആത്മാർത്ഥതയും പ്രതിബദ്ധതയുമാണ് ഈ പങ്കുവെക്കൽ അടയാളപ്പെടുത്തുന്നത്. അവരുടെ ആശയങ്ങളെ വിമർശിക്കുന്നവർ പോലും ഈ ആത്മാർത്ഥതയെയും പ്രതിബദ്ധതയെയും ചോദ്യം ചെയ്യുകയില്ല.
ഇസ്‌ലാമാണ് ശരിയെന്നത് ഓരോ മുസ്‌ലിമിന്റെയും ബോധത്തിൽ ഊട്ടപ്പെട്ട ബോധ്യമാണ്. അതിന്നർത്ഥം ഇസ്‌ലാമല്ലാത്തതെല്ലാം തെറ്റാണെന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത് എന്നല്ല. മറ്റുള്ള ദർശനങ്ങളുടെ പ്രബോധനങ്ങളിലും ശരികളുണ്ടാവാം. എന്നാൽ പൂർണ്ണവും കളങ്കരഹിതവുമായ ശരികളാണ് എല്ലാ വിഷയങ്ങളിലുമുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ എന്ന് മുസ്‌ലിംകൾ കരുതുന്നു. ഇസ്‌ലാമാണ് ശരിയെന്ന് ബോധ്യമുള്ളവർ അത് മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പരിശ്രമിക്കുന്നതാണ് ദഅ്‌വത്ത്. തികഞ്ഞ ഗുണകാംക്ഷയിൽ നിന്ന് ഉണ്ടാവുന്നതാണത്. സ്വന്തത്തിന് ലഭിക്കണമെന്നാഗ്രഹിക്കുന്ന പടച്ചവന്റെ സംതൃപ്തിക്ക് മറ്റുള്ളവരും അർഹരാകണമെന്ന ഗുണകാംക്ഷ.
അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് ചെയ്യുന്ന ജനസേവനമാണ് ഇസ്‌ലാമികപ്രബോധനം. പ്രബോധിതരിൽ ചിലരുടെ വെറുപ്പ് സമ്പാദിക്കുകയും പരിഹാസമേൽക്കുകയും വിമർശനങ്ങൾ നേരിടുകയുമെല്ലാം ചെയ്യുമ്പോഴും അവരോട് ഗുണകാംക്ഷയോടെ പെരുമാറുവാനും അവരുടെ ഹൃദയം തുറക്കുന്നതിനായി പ്രാർത്ഥിക്കുവാനും അവർക്ക് നന്മയുണ്ടാകണമെന്ന് ആഗ്രഹിക്കുവാനുമെല്ലാം കഴിയുന്നത് ദൈവപ്രീതി മാത്രമേ തന്റെ കർമ്മങ്ങൾ കൊണ്ട് പ്രബോധകൻ ആഗ്രഹിക്കുന്നുള്ളൂവെന്നതിനാലാണ്. സ്വന്തത്തെ സമൂഹത്തിന് പരിചയപ്പെടുത്തുകയോ തന്റെ നേട്ടങ്ങളെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുകയോ ചെയ്യുകയല്ല, ഇസ്‌ലാമിനെ സഹജീവികൾക്ക് മുമ്പിൽ സമർപ്പിക്കുകയാണ് പ്രബോധകന്റെ ദൗത്യം. പുതിയ കാലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ സ്വന്തത്തെയല്ല, ദൈവികമതത്തെയാണ് പ്രബോധകൻ മാർക്കറ്റ് ചെയ്യുന്നത്; ചെയ്യേണ്ടത്.
ഇസ്‌ലാമികപ്രബോധനരംഗത്ത് എനിക്ക് ചെയ്യാൻ കഴിഞ്ഞ കാര്യങ്ങൾ സമകാലികരും മുൻഗാമികളുമായ സഹോദരങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വളരെ ചെറിയതാണ്. അടുത്ത തലമുറ അറിയേണ്ട രൂപത്തിൽ ചരിത്രത്തിന്റെ ഭാഗമായിത്തീരേണ്ട കാര്യമായെന്തെങ്കിലും എന്റെ അനുഭവങ്ങളിലുണ്ടെന്ന് തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അവയൊന്നും രേഖപ്പെടുത്തി വെക്കണമെന്നോ പ്രസിദ്ധീകരിക്കണമെന്നോ വിചാരിച്ചിരുന്നില്ല. ദഅ്‌വാനുഭവങ്ങൾ രേഖപ്പെടുത്തണമെന്ന സുഹൃത്തുക്കളിൽ പലരുടെയും നിർദ്ദേശത്തെ അതുകൊണ്ട് തന്നെ ചിരിച്ചു തള്ളുകയായിരുന്നു പതിവ്. രേഖപ്പെടുത്തിവെക്കാൻ മാത്രമുള്ള ചരിത്രമൊന്നും എന്നിലൂടെ ഉണ്ടായിട്ടില്ലല്ലോ എന്ന അഴകൊഴമ്പൻ മറുപടിയോട് പല രൂപങ്ങളിൽ പ്രതികരിച്ചവരുണ്ട്; അങ്ങനെ ചെയ്യാതിരിക്കുന്നത് ചരിത്രത്തോടും ദഅ്‌വാ രംഗത്ത് പ്രവർത്തിക്കുന്ന അടുത്ത തലമുറയോടും ചെയ്യുന്ന വലിയ പാതകമായിരിക്കുമെന്ന് താക്കീതിന്റെ സ്വരത്തിൽ ഗുണദോഷിച്ചവരെ ഇപ്പോൾ നന്ദിയോടെ സ്മരിക്കുന്നു; അവർ പറഞ്ഞതാണ് ശരിയെന്ന് ചുറ്റുപാടുകളും അനുഭവങ്ങളും എന്നെയും പഠിപ്പിച്ചിരിക്കുന്നുവെന്നതുകൊണ്ടാണല്ലോ ഇപ്പോൾ ദഅ്‌വാനുഭവങ്ങൾ കുറിക്കാനൊരുങ്ങുന്നത്.
ക്രിസ്താബ്ദം 52 ൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ തോമാശ്ലീഹായെയും നബി(സ)യുടെ സന്നിധിയിലെത്തി ഇസ്‌ലാം സ്വീകരിച്ച ചേരമാൻ പെരുമാളിനെയും കുറിച്ച കഥകൾ ശരിയാണെങ്കിലും അല്ലെങ്കിലും ക്രിസ്തുമതവും ഇസ്‌ലാമുമെല്ലാം അവയുടെ പ്രാരംഭകാലം മുതൽ തന്നെ കേരളത്തിലെത്തിയിരുന്നുവെന്നതിന് ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ട രേഖകളുണ്ട്. അപ്പോൾ മുതൽ തന്നെ കേരളത്തിൽ മതപ്രബോധനവും പരിവർത്തനവുമെല്ലാം നടന്നിട്ടുണ്ടായിരിക്കണം; അങ്ങനെയാണല്ലോ ഇവിടെയുള്ള ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങൾ വളർന്ന് വികസിച്ചത്. തികച്ചും സമാധാനപരമായാണ് ഈ വികാസം നടന്നതെന്ന് ചരിത്രരേഖകളും രാജശാസനകളും ഐതിഹ്യങ്ങളുമെല്ലാം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ മതപ്രബോധനരംഗത്തേക്ക് വെറുപ്പും വിദ്വേഷവും കൊണ്ടുവരാൻ അധിനിവേശകാരികളായ പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരുമെല്ലാം പരിശ്രമിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. സഹസ്രാബ്ദങ്ങളായി നാം പുലർത്തിപ്പോരുന്ന ബഹുസ്വരതയെയും പരസ്പര സ്നേഹത്തെയും സഹിഷ്ണുതയെയും തകർക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി....... for more : https://www.snehasamvadam.org/
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: